ന്യൂഡൽഹി: ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ലക്ഷ്യമിട്ടുള്ള 'ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ-2026' പാർലമെന്റ് പാസാക്കി. കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ബില്ലിന് ബുധനാഴ്ച രാജ്യസഭയും അംഗീകാരം നൽകിയതോടെ ബിൽ നിയമമാകുന്നതിലേക്കുള്ള നിർണായക കടമ്പ കടന്നു.
ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ച് ശിക്ഷാ നടപടികൾ ക്രമീകരിക്കാൻ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഉപദ്രവത്തിന്റെ തീവ്രതയനുസരിച്ച് കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ നിയമപരമായ നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. തിരിച്ചറിയൽ രേഖകൾ നൽകുന്ന പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും മെഡിക്കൽ ബോർഡുകളുടെ ഘടന പരിഷ്കരിക്കാനും ബില്ലിൽ നിർദേശമുണ്ട്.
സമൂഹത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന വിവേചനം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര സാമൂഹിക നീതി മന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ലിലെ ചില വ്യവസ്ഥകൾ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ സ്വയം നിർണയാവകാശത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ടോടെ സഭ അത് തള്ളി.